ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും തുടർന്ന് ആർട്ടിക്കിൾ 14, 15, 16, 17 എന്നിവയിലൂടെ തുല്യനീതി പ്രതിപാദിക്കപ്പെടുന്നു. മാലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ 12 മുതൽ 35 വരെയുള്ള ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് ഇത് ഉൾപെടുന്നത്. ആർട്ടിക്കിൾ 39A പ്രകാരം രാജ്യത്തെ ഓരോ പൗരനും കോടതിയിൽ നിന്ന് സൗജന്യ നിയമ സഹായത്തിന് അർഹനാണ്. ജുഡീഷ്യറി നീതിപൂർവം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരുകളുടെ ചുമതലയാണ്.
നീതിനിഷേധത്തിന്റെ സാമൂഹിക മാനങ്ങൾ
ജാതി മത വർഗ വർണ ലിംഗ ഭേദമന്യേ തങ്ങളുടെ വ്യക്തിത്വ വികാസത്തിന് ഓരോ പൗരനും തുല്യമായ സാമൂഹ്യ അവസരങ്ങൾ ഉറപ്പുവരുത്തുകയെന്നതാണ് സാമൂഹ്യനീതിയുടെ ഉദ്ദേശ്യം. സ്വത്വങ്ങളെ അടിസ്ഥാനപ്പെടുത്തി നീതി നിഷേധിക്കുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യരുത്.പക്ഷേ ആവിഷ്കാരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും രാജ്യത്ത് അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗവൺമന്റുകൾ തന്നെ തുടർച്ചയായി നിയമങ്ങൾ ലംഘിക്കുമ്പോൾ ഇതിനെതിരെ ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായും ദേശവിരുദ്ധരായും മുദ്രകുത്തുകയാണ്. സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത് നിയമനിർമ്മാണസഭകളും നീതിപീഠവും ഗവൺമെന്റുകളുമാണെങ്കിലും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് നിരന്തരമായി സാമൂഹ്യനീതി ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. 2014ൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ അധികാരത്തിലേറിയത് മുതലാണ് മുസ്‌ലിംകൾക്കും ദലിതർക്കും നേരെയുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ ക്രമാതീതമായി വർധിച്ചത്. ബീഫ് കൈവശം വെച്ചു , കടത്തി എന്നൊക്കെ പറഞ്ഞാണ് ഇത്തരം ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത്. 'THE WIRE' റിപ്പോർട്ട് ചെയ്തത് പ്രകാരം ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് ആൾക്കൂട്ടക്കൊലപാതകങ്ങൾ ഒരുപാട് നടന്നത്. "Indiaspend"ന്റെ റിപ്പോർട്ട് പ്രകാരം പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളിൽ പകുതിയും ലക്ഷ്യം മുസ്‌ലിംകളായിരുന്നു.
നിക്ഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും ഇന്ന് ഇന്ത്യയിൽ നിരന്തരം വേടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തു അവരെ തങ്ങളുടെ ദൗത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കോർപറേറ്റുകളുടെ സഹായത്താൽ കേന്ദ്രസർക്കാർ ദേശീയ മാധ്യമങ്ങളെ മുഴുവനായി വിലക്കെടുത്തിരിക്കുകയാണ്.മടിയിലിരിക്കുന്ന മീഡിയ എന്നർത്ഥത്തിൽ ഗോദി മീഡിയ എന്നാണ് ഇപ്പോൾ അവരെ വിളിക്കപ്പെടുന്നത്. അവശേഷിക്കുന്ന മാധ്യമങ്ങളാണ് നിരന്തരമായി അവർക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. RRAG (Rights and Risks Analysis Group) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോക്ക് ഡൗണിന്റെ മറവിൽ 55 മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയോ ശാരീരിക പീഡനങ്ങൾക്ക് വിധേയരാവുകയോ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിലായി യുപിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ 6 ന് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുകയും രണ്ടുവർഷത്തോളം നിരവധി കേസുകൾ ചുമത്തി ജയിലിലിടുകയും ചെയ്തു.
UAPA എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന Unlawful Actities Prevention Act മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും നേരെ നിരന്തരമായി പ്രയോഗിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രക്സ് പ്രകാരം 2017 ൽ യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് മുതൽ ഉത്തർപ്രദേശ് യുഎപിഎ ചുമത്തിയ ക്രമാതീതമായി വർധിച്ചു.2016ൽ പത്തെണ്ണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ അടുത്തവർഷം അത് 150 ആയി കുത്തനെ വർദ്ധിച്ചു. രാഷ്ട്രീയതടവുകാർക്ക് നേരെ ഈ നിയമം നിരന്തരമായി ദുരുപയോഗിക്കപ്പെട്ടു. ഇങ്ങനെ തടവിലാക്കപ്പെടുന്നവർ ജയിലിൽ വച്ചും ക്രൂരമായി പീഡനത്തിനിരയായി . പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമിക്ക് അങ്ങേയറ്റം ക്രൂരമായ മർദ്ദനമുറകളാണ് മുറികളാണ് നേരിടേണ്ടിവന്നത്. അടിയന്തിര വൈദ്യസഹായം ആവശ്യമായ സമയത്ത് പോലും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടുകൊണ്ടേയിരുന്നു.
മാധ്യമപ്രവർത്തകളും മനുഷ്യാവകാശപ്രവർത്തകരും മാത്രമല്ല കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും നീതി നിഷേധത്തിന്റെ ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തുന്നു എന്നപേരിൽ നിരന്തരമായി സിനിമകൾ ബഹിഷ്കരിക്കപ്പെടുന്നു. മുസ്‌ലിം നാമധാരികളായ നടന്മാരോടുള്ള വെറുപ്പ് കാരണം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ചില സിനിമകൾ നിരോധിക്കാൻ വർഗീയ വാദികൾ കോടതി കയറിയിറങ്ങുകയാണ്. ഏറ്റവുമൊടുവിലായി "പത്താൻ"എന്ന സിനിമയ്ക്ക് നേരെയാണ് ബഹിഷ്കരണാഹ്വാനം വന്നത്. ഷാരൂഖ് ഖാൻ എന്ന മുസ്‌ലിം നടനോടുള്ള വിദ്വേഷം അവരെ കൊണ്ടെത്തിച്ചത് ദീപിക പദുകോണിന്റെ കാവി ബിക്കിനിയിലേക്കാണ്. ചില ജാതി സംഘടനകളുടെ എതിർപ്പ് കാരണം പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് എഴുത്ത് തന്നെ നിർത്തേണ്ടി വന്നു. അതേസമയം ഹിന്ദുത്വ വക്താക്കൾക്ക് വേണ്ടിയുള്ള സിനിമകൾ ഗവൺമെന്റ് തന്നെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ കള്ളക്കഥ പറയുന്ന കാശ്മീരി ഫയൽസ് കാണാൻ അസമിലെ ബിജെപി സർക്കാർ സർക്കാർ ജീവനക്കാർക്ക് പകുതിദിവസം അവധി നൽകുക പോലും ചെയ്തു.
രാജ്യത്തെ പൗരന്മാരിൽ ചിലരുടെ മതവും വംശവും സ്വത്വം മുൻനിർത്തി പൗരത്വം തന്നെ എടുത്തുകളയുന്ന നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടന്നിരുന്നു. രാജ്യത്ത് നടക്കുന്ന ഏത് പ്രധാന പ്രശ്നത്തിലും പ്രതിഷേധിക്കാൻ മുൻനിരയിലുള്ള തീവ്ര ക്ഷുഭിത യൗവനം ജാമിയ മില്ലിയയിൽ പ്രതിഷേധിച്ചപ്പോൾ പോലീസിന്റെ നര നായാട്ടിന് അവർ വിധേയരായി. പ്രവേശിക്കാൻ പ്രത്യേകാനുമതി വേണ്ട യൂണിവേഴ്സിറ്റി ക്യാമ്പസിൽ സാമൂഹികവിരുദ്ധരെ പോലെ അനുവാദമില്ലാതെ കടന്നു വന്ന് അവർ സംഹാര താണ്ഡവമാടി. യൂണിവേഴ്സിറ്റി സ്റ്റുഡൻസ് പ്രസിഡണ്ടിന്റെ തല തല്ലിച്ചതക്കുക വരെ ചെയ്തു. തടയാൻ ശ്രമിച്ച അധ്യാപകരെ പോലും അവർ വെറുതെ വിട്ടില്ല.
അക്രമികളെ തടയേണ്ട പോലീസ് അവരോടൊപ്പം ചേർന്നിൽക്കുന്ന കാഴ്ചയാണ് രാജ്യത്തുടനീളം കാണാൻ സാധിച്ചത്. ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം ഡൽഹി കലാപത്തിൽ പോലീസും ഹിന്ദുത്വ ഭീകരവാദികളും ഒരുമിച്ചാണ് അക്രമം നടത്തിയത്. അത്പോലെ,കാലാവസ്ഥ പ്രവർത്തക ദിശാ രവിയെ കർഷകസമവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഹത്രാസ് കൂട്ടബലാൽസംഗ കേസിൽ ഉത്തർപ്രദേശ് പോലീസ് യാതൊരു നടപടിയും കൈകൊണ്ടില്ലെന്ന് മാത്രമല്ല കുടുംബക്കാരെ അറിയാതെ തെളിവ് നശിപ്പിക്കാൻ വേണ്ടി ശവശരീരം കത്തിക്കുക പോലും ചെയ്തു. പ്രതി ഉന്നത ജാതിയിൽ പെട്ട ആളായിരുന്നു എന്ന റ്റെക്കാരണത്താലായിരുന്നു ഇവയെല്ലാം. യഥാർത്ഥത്തിൽ, ഇന്ത്യയിൽ ഇന്ന് സവർണന്റെ ഭരണമാണ്. ഹിന്ദുമതം എന്ന വലിയ സ്വത്വം ഉയർത്തിക്കാട്ടി കീഴ്ജാതിക്കാരെ ആകർഷിക്കുകയും അതേ സമയം കാര്യം സാധിച്ചതിനുശേഷം അവരെ അകറ്റി നിർത്തുകയും ചെയ്യുന്നു.ഗുജറാത്ത് കലാപകാലത്ത് അശോക് മോച്ചിക്ക് ഇതാണ് സംഭവിച്ചത്.പിന്നോക്കക്കാരും ന്യൂനപക്ഷ മതക്കാരും ഗോത്രവർഗക്കാരും ഉൾപ്പെടുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സ്വത്തിനും സമ്പത്തിനും എന്തിനേറെ ജീവനു വരെ നിർഭയത്വമില്ലാതെ കഴിയുകയാണ്. പൂർണ ജനാധിപത്യ രാജ്യം എന്ന പദവിയിൽ നിന്ന് ഭാഗിക ജനാധിപത്യ രാജ്യം എന്ന പദവിയിലേക്ക് ഇന്ത്യ അധഃപതിച്ചു കഴിഞ്ഞു.
നീതി വ്യവസ്ഥയുടെ പുന:സ്ഥാപനം
സാമൂഹിക ഉച്ചനീചത്വങ്ങൾ നിറഞ്ഞു നിന്ന ഒരു കാലത്ത്, നവോത്ഥാന നായകന്മാരാണ് അതിനെതിരെ പട നയിക്കുകയും ജാതി ചിന്തകളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുകയും ചെയ്തത്. അന്ന് ഹിന്ദു മതത്തിനകത്തായിരുന്നു മാറ്റം സംഭവിച്ചതെങ്കിൽ ഇന്ന് ഹിന്ദുവിന്റെ മനസ്സിനാണ് മാറ്റം സംഭവിക്കേണ്ടത്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ഒന്നിച്ചതുപോലെ എല്ലാ വൈജാത്യങ്ങളും മറന്ന് രാജ്യത്തിനുവേണ്ടി ഒന്നിക്കാൻ എല്ലാ വിഭാഗം ജനങ്ങൾക്കും കഴിയേണ്ടതുണ്ട്.നിയമ നിർമ്മാണ സഭകളും നീതിപീഠവും ഭരണകൂടവും ഭരണീയരും ഒരുമിച്ച് ചേരുമ്പോഴാണ് രാജ്യ പുരോഗതി സാധ്യമാകുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളിൽ മുസ്‌ലിംകളും ദളിതരും നിരന്തരമായി കൊല്ലപ്പെടുക വഴി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യയാണ് അപമാനിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ക്രമസമാധാനം തകർന്ന രാജ്യത്ത് നിക്ഷേപം നടത്താൻ വിദേശികൾ മടിക്കുകയാണ്. 2018 ൽ ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സുപ്രീംകോടതി ചില പ്രധാനപ്പെട്ട വിധി പ്രസ്താവങ്ങൾ നടത്തുകയുണ്ടായി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആൾക്കൂട്ട കൊലപാതങ്ങൾ തടയാനായി പ്രത്യേക നിയമങ്ങൾ ഉണ്ടാക്കാൻ നിർദ്ദേശിക്കുകയും ഇത്തരം സംഭവങ്ങളിൽ പാലിക്കാൻ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. അതിവേഗ കോടതികൾ സ്ഥാപിക്കാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനും നിമ്മപാലകർക്ക് നേരെ അച്ചടക്ക നടപടിയെടുക്കാനും കോടതി പറഞ്ഞു. ഇത് ചില സംസ്ഥാന സർക്കാറുകൾ ഗൗരവമായി ത്തന്നെയടുത്തു. മണിപ്പൂർ സർക്കാർ ഇതിനായി പ്രത്യേക ബില്ല് കൊണ്ടുവന്നു. ഓരോ ജില്ലയിലും ഇത്തരം കൊലപാതകങ്ങൾ തടയാൻ നോഡൽ ഓഫീസർമാരെ നിയമിച്ചു. ഇത്തരം സ്ഥലങ്ങളിൽ വീഴ്ച വരുത്തുന്ന പോലീസ് ഓഫീസർമാരെ ഒരു വർഷം മുതൽ മൂന്നു വർഷം വരെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ തടവിൽ വെക്കാൻ നിയമം അനുവദിക്കുന്നു. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതങ്ങൾ നടക്കുന്ന രാജസ്ഥാനിൽ പേരിനൊരു ബിൽ പാസാക്കുക മാത്രമാണ് അവർ ചെയ്തത് . അത് നടപ്പിലാക്കാൻ അവർ ശ്രമിച്ചതേയില്ല. പശ്ചിമ ബംഗാളിൽ ജീവപര്യന്തം തടവ് വരെ കിട്ടാവുന്ന കുറ്റമാക്കി ഇതിനെ മാറ്റി. ചില സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതി നിർദേശത്തെ ഗൗരവമായെടുത്തപ്പോൾ മറ്റു സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയുടെ ഈ നിർദ്ദേശത്തിന് പുല്ലുവിലയാണ് കൽപ്പിച്ചത്.
ഇത്തരം കേസുകളിൽ ചിലപ്പോൾ ഡോക്ടർമാർ വരെ കുറ്റക്കാരാണ്. ചില മതക്കാരോടോ വിഭാഗക്കാരോ ഉള്ള മുൻവിധിയോ വിദ്വേഷമോ കാരണം അവർ കൃത്യനിർവഹണത്തിൽ അമാന്തം കാണിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്നു. ചിലപ്പോൾ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ വരെ ജാഗ്രതക്കുറവുണ്ടാകാറുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ കാരണമാകുന്ന വിദേഷ പ്രസംഗകർക്ക് നേരെയും നടപടികളുണ്ടാവേണ്ടതുണ്ട്. ബി.ജെ.പി നേതാക്കൾക്ക് ഇതൊരു ദിനചര്യയാണ്. ശശികല മുതൽ സാക്ഷി മഹാരാജ് വരെ ആ പട്ടിക നീളുന്നു. എന്തൊക്കെ പരിഹാരങ്ങളുണ്ടായാലും രാജ്യം ഭരിക്കുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രവും അതിന്റെ ഉപാസകരും ഒരു വലിയ പ്രശ്നം തന്നെയാണ്. കർഷക സമരത്തിന് മുന്നിൽ അവർ മുട്ട് മടക്കിയത് പോലെ എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് നിന്നാൽ സാമൂഹ്യനീതി ഒരു ദിവാസ്വപ്നമായി അവശേഷിക്കില്ല. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അത്രയും വർഷങ്ങൾ രാജ്യം ഭരിച്ച കോൺഗ്രസ് നിപതിച്ചുവെങ്കിൽ ബി.ജെ.പി ഒരു പുൽക്കൊടി മാത്രമാണ്. മാധ്യമപ്രവർത്തകർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ പ്രതിഷേധത്തിന്റെ മുൻനിരയിൽ രാജ്യത്തെ മുഖ്യ പാർട്ടികൾ ഉണ്ടാവേണ്ടതുണ്ട്. ഹിന്ദുവിന്റെ പേരിലാണല്ലോ നീതി നിഷേധങ്ങളെല്ലാം നടക്കുന്നത്. അവർ അവരുടെ നിലപാട് തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ. .#Notinmyname എന്ന പേരിൽ ഓൺലൈനായും ഓഫ്‌ലൈനായും നടന്ന ക്യാമ്പയിനുകൾ ബഹുജനപങ്കാളിത്വത്തോടെ ഇനിയും നടക്കേണ്ടതുണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന വേളയിൽ ജാഗ്രതയോടും വിവേകത്തോടും കൂടി നാം പ്രവർത്തിക്കേണ്ടതുണ്ട്. നീതിയും സത്യവും പുലരുന്ന ഒരു ദിവസം അത്ര വിദൂരമല്ല എന്ന് നമുക്ക് പ്രത്യാശിക്കാം
അബ്ദുൽമുസവ്വിർ വെള്ളിക്കീൽ

COMMENTS